ഖുർആൻ ദൈവത്തിൽ നിന്നോ?
എന്താണീ ഖുര്‍ആന്‍? പൂര്‍വ സമുദായങ്ങളുടെ ചരിത്രമുണ്ടതില്‍; പക്ഷേ, അതൊരു ചരിത്രപുസ്തകമല്ല. വിജ്ഞാനവും ശാസ്ത്രവുമുണ്ടതില്‍; അതൊരു ശാസ്ത്രഗ്രന്ഥമല്ല. ചിത്രീകരണങ്ങളുണ്ടതില്‍; നോവലോ കവിതയോ അല്ല. പ്രാര്‍ഥനാ കീര്‍ത്തനങ്ങളുണ്ട്; പ്രാര്‍ഥനാഗ്രന്ഥമല്ല. സിവില്‍-ക്രിമിനല്‍ നിയമങ്ങള്‍ ധാരാളമുണ്ടതില്‍; നിയമഗ്രന്ഥവുമല്ല. മനുഷ്യനാണ് ഖുര്‍ആനിന്റെ കേന്ദ്രവിഷയം. ആ മനുഷ്യന്റെ മോചനമാണ് പ്രതിപാദനം.
ഖുര്‍ആന്‍ മാനുഷികമല്ല എന്നതിന് ഖുര്‍ആന്‍ തന്നെയാണ് തെളിവ്.
* നിരക്ഷരനെന്ന് ഇസ്ലാമിന്റെ വിമര്‍ശകര്‍ പോലും സമ്മതിക്കുന്ന മുഹമ്മദ് നബി ഒരു ഗ്രന്ഥം രചിക്കാന്‍ സാധ്യതയേയില്ല. ''ഈ ഖുര്‍ആനു മുമ്പ് നീ ഏതെങ്കിലും ഗ്രന്ഥം വായിക്കുകയോ വലംകൈ കൊണ്ട് എഴുതുകയോ ചെയ്തിരുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ അസത്യവാദികള്‍ക്ക് സംശയത്തിന് സാധ്യതയുണ്ടായിരുന്നു'' (വിശുദ്ധ ഖുര്‍ആന്‍ 29:48).
* ഒറ്റ ഗ്രന്ഥത്തിലായല്ല ഖുര്‍ആന്റെ അവതരണം; അങ്ങനെ കൊണ്ടുവരാന്‍ ശത്രുക്കള്‍ വെല്ലുവിളി ഉയര്‍ത്തിയിട്ടും. പകരം 23 വര്‍ഷത്തെ വിഭിന്ന സന്ദര്‍ഭങ്ങളിലൂടെയാണ് അവതരണമുണ്ടായത്. മനുഷ്യസൃഷ്ടിയായിരുന്നെങ്കില്‍ വൈരുധ്യങ്ങള്‍ ഉണ്ടാകാന്‍ ഇതു തന്നെ മതിയായിരുന്നു. ''ഈ ഗ്രന്ഥം അല്ലാഹുവില്‍നിന്നുള്ളതല്ലായിരുന്നെങ്കില്‍ അവരിതില്‍ ധാരാളം വൈരുധ്യങ്ങള്‍ കാണുമായിരുന്നു'' (4:82).
* ഭാഷയിലും ഭാവനയിലും ശൈലിയിലും സാഹിത്യത്തിലും ഇതുപോലൊന്നില്ല. ഉണ്ടാക്കാന്‍ ഖുര്‍ആന്‍ വെല്ലുവിളിച്ചിട്ടും സാധ്യമായില്ല. മുഹമ്മദ് നബിയേക്കാള്‍ ഭാഷയും സാഹിത്യവുമറിയുന്ന ഏറെപ്പേര്‍ അക്കാലത്തുതന്നെയുണ്ടായിരുന്നു; എന്നിട്ടും! ''നാം നമ്മുടെ അടിമക്ക് അവതരിപ്പിച്ചതില്‍ നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ അതിനു തുല്യമായ ഒരധ്യായമെങ്കിലും നിങ്ങള്‍ ഹാജറാക്കുക. അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ക്കുള്ള സാക്ഷികളെയും വിളിച്ചോളൂ. നിങ്ങള്‍ സത്യസന്ധരാണെങ്കില്‍!'' (2:23).
* മുഹമ്മദ് നബിയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഖുര്‍ആനിലുണ്ട്. അന്ധനായ അനുചരനെ അവഗണിച്ചപ്പോള്‍ (80:110), യുദ്ധത്തടവുകാരുടെ കാര്യത്തില്‍ തീരുമാനമെടുത്തപ്പോള്‍ (8:67), സൈനബിന്റെ വിവാഹക്കാര്യത്തില്‍ ആശങ്കയുണ്ടായപ്പോള്‍, മുസ്ലിം സൈന്യം യുദ്ധത്തിന് പുറപ്പെട്ടപ്പോള്‍, വ്യാജകാരണങ്ങള്‍ പറഞ്ഞ് പിന്മാറിയ കപടവിശ്വാസികള്‍ക്ക് അനുമതി നല്‍കിയപ്പോള്‍ (9:43). ഖുര്‍ആന്‍ രചിച്ചത് മുഹമ്മദ് നബിയായിരുന്നെങ്കില്‍ സ്വയം വിമര്‍ശനങ്ങള്‍ വരാതിരിക്കാനല്ലേ ശ്രദ്ധിക്കുക?
* പ്രവാചകജീവിതത്തിലെ ഒട്ടുമിക്ക ചലനങ്ങളും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. നിര്‍ദേശങ്ങളും ഉപദേശങ്ങളും അടങ്ങിയ ഹദീസുകള്‍ ആണിത്. ഭാഷയിലും ശൈലിയിലുമെല്ലാം ഖുര്‍ആനില്‍നിന്ന് വ്യത്യസ്തമാണ് ഹദീസുകള്‍. കാരണം ഹദീസുകള്‍ നബിവചനങ്ങളാണ്; ഖുര്‍ആന്‍ ദൈവവചനങ്ങളും!
* ഖുര്‍ആന്‍ അറേബ്യയില്‍ മാത്രം വിപ്ലവമുണ്ടാക്കിയ ഗ്രന്ഥമല്ല. സര്‍വതലങ്ങളിലും സര്‍വ രാജ്യങ്ങളിലും വിപ്ലവത്തിന്റെ വിത്തുപാകിയ വീരേതിഹാസമാണ് വിശുദ്ധ ഖുര്‍ആന്‍. അനറബികളിലും അതു പടര്‍ന്നു. അക്ഷരജ്ഞാനമില്ലാത്ത മുഹമ്മദ് നബിയുടെ സൃഷ്ടിയുടെ വിജയമാണിതെന്ന് ആരെങ്കിലും പറയുമോ?
മുഹമ്മദ് നബി(സ)ക്ക് നാല്‍പതാമത്തെ വയസ്സില്‍, ഹിറാഗുഹയില്‍ വെച്ച് ജിബ്രീല്‍ ആദ്യമായി ഖുര്‍ആന്‍ വചനങ്ങള്‍ കേള്‍പ്പിച്ചു. അറുപത്തി മൂന്നാമത്തെ വയസ്സില്‍ നബിയുടെ വിയോഗത്തിനു ഒമ്പതു ദിവസം മുമ്പ് അവസാനത്തെ സൂക്തവും അവതരിച്ചു. ഏകദേശം 23 വര്‍ഷത്തിനിടയില്‍ വിവിധ സന്ദര്‍ഭങ്ങളിലും പശ്ചാത്തലങ്ങളിലുമായി അല്ലാഹുവില്‍ നിന്ന് അവതരിച്ച സൂക്തങ്ങളുടെ സമാഹാരമാണ് വിശുദ്ധ ഖുര്‍ആന്‍. 114 അധ്യായങ്ങളും ആറായിരത്തിലേറെ വചനങ്ങളും എഴുപത്തി ഏഴായിരത്തിലധികം പദങ്ങളും മൂന്നു ലക്ഷത്തി ഇരുപതിനായിരത്തിലേറെ അക്ഷരങ്ങളും കൊണ്ട് ഖുര്‍ആന്‍ വിപ്ലവം നയിച്ചു. കാലം കണ്ടതില്‍ വെച്ചേറ്റവും വലിയ വിപ്ലവം. വ്യക്തിയുടെ ഉള്ളിലും പുറത്തും അസാമാന്യമായ ജാഗരണമാണ് ഖുര്‍ആന്‍ വരുത്തിയത്.
അന്നോളമുള്ള സര്‍വ സമവാക്യങ്ങളെയും ഖുര്‍ആന്‍, കൂടുതല്‍ മികവുറ്റ മറ്റൊന്നിലേക്ക് പരിവര്‍ത്തിപ്പിച്ചു. നീതിയും നിയമവുമില്ലാതിരുന്ന കാട്ടറബിയെ നിയമം പാലിക്കുന്ന ഖലീഫയാക്കി മാറ്റി. ആശകളുടെ അഴുക്കിലൂടെ ജീവിച്ചവരെ ആദര്‍ശത്തിന്റെ അച്ചുതണ്ടില്‍ സംയോജിപ്പിച്ചു. പത്തു നേരം മദ്യപിച്ചിരുന്നവരെ അഞ്ചു നേരം നമസ്‌കരിക്കുന്നവരാക്കി മാറ്റി. വിഷവും വൈരവും നിറഞ്ഞ മനസ്സുകളില്‍ അലിവും കനിവും നട്ടുവളര്‍ത്തി. ഖുര്‍ആനിനു മുമ്പും ഖുര്‍ആനിനു ശേഷവും എന്ന് ലോകം രണ്ടായി മാറി.
അര്‍ഹരായ ആരെയും ഖുര്‍ആന്‍ ശ്രദ്ധിക്കാതെ പോയില്ല. അടിച്ചമര്‍ത്തപ്പെട്ടവരും ആട്ടിയകറ്റപ്പെട്ടവരും ഖുര്‍ആനിന്റെ തണലില്‍ തലചായ്ച്ചു. അഗതിയും അനാഥയും അടിമയും അശരണനും അവശനും ഖുര്‍ആനിന്റെ വിഷയമാണ്. നാവറുക്കപ്പെട്ടവന്റെ നാവായും ആട്ടിയകറ്റപ്പെട്ടവന്റെ അഭയമായും ഖുര്‍ആന്‍ ജ്വലിച്ചു. അനീതിയെ അനീതിയെന്നു വിളിച്ചു. സര്‍വരെയും സര്‍വ ഭയങ്ങളില്‍നിന്നും മോചിപ്പിച്ച് ഒരേയൊരുവനെ ഭയക്കാന്‍ പഠിപ്പിച്ചു. ഖുര്‍ആന്‍ ഉയര്‍ത്തുന്ന വിമോചനമൂല്യങ്ങള്‍, വിശ്വോത്തരമായ മാനവികത വളര്‍ത്തുന്നു. കുലമോ കുടുംബമോ അല്ല, ഭക്തിയുടെ ശക്തിയാണ് മഹത്വത്തിന്റെ മാനദണ്ഡമെന്ന് അറബികളോടും അനറബികളോടും ഖുര്‍ആന്‍ ഉദ്ഘോഷിച്ചു. ജന്മവും ജാതകവും വര്‍ഗവും വര്‍ണവുമൊക്കെ മഹിമയുടെ മാര്‍ഗമെന്ന് പറഞ്ഞവരോടാണ് ഖുര്‍ആന്‍ ആദ്യമിത് പറഞ്ഞത്.
(From: http://www.prabodhanam.net/inner.php?isid=627&artid=2163)
Also Watch:
ദൈവം ഇനി ഒരിക്കലും ഒരു കെട്ടുകഥയല്ല ! ദൈവം കെട്ടുകഥയാണെന്ന അന്ധവിശ്വാസം പൊളിച്ചടുക്കി ശാസ്ത്രം!! A MUST SEE VIDEO:
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ